പത്താം ക്ലാസ് വിദ്യാർത്ഥി പിതൃസഹോദരന്‍റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയ സംഭവം; അന്വേഷണം കൊച്ചി കേന്ദ്രീകരിച്ച്

single-img
6 October 2018

പത്താം ക്ലാസ് വിദ്യാർത്ഥി പിതൃസഹോദരന്റെ ഭാര്യയോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ അന്വേഷണം എറണാകുളം ജില്ല കേന്ദ്രീകരിച്ച് ശക്തമാക്കിയെന്ന് പൊലീസ്. ഇവർ കേരളം വിട്ടതായാണ് നേരത്തെ ലഭിച്ച വിവരം. എന്നാൽ 28കാരിയായ യുവതി കഴിഞ്ഞ ദിവസം പത്താം തരം തുല്യത കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആധാർ കാർഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു.

ഇതിനിടെ യുവതിയുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വെള്ളിയാഴ്ചയെത്തിയ ഇവർ പലരോടും പണം കടം ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചു. എറണാകുളത്തെ ഇവരുടെ അകന്ന ബന്ധുക്കളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. പണത്തിന്‍റെ കുറവുള്ളതിനാൽ കൂടുതൽ ദിവസം ഒളിവിൽ കഴിയാനാകില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

ചേർത്തല മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി കടവന്ത്രയിൽ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്നു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവർ പരിധിയിൽ വച്ച് ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. അതിനാൽ ടവർ ലോക്കേഷൻ നോക്കിയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയിലും ചേർത്തലയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് നാടുവിട്ടത് നാല്പതുകാരിയായ അദ്ധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു. ഇരുവരെയും രണ്ട് ദിവസങ്ങൾക്കുള്ളിൽ ചെന്നെയിൽ നിന്ന് പോലിസ് കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു. അതിനിടെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.