നടന്‍ ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: തുറന്നടിച്ച് കെ.പി.എ.സി ലളിത

single-img
6 October 2018

നടന്‍ ദിലീപിനെ താന്‍ മകനെപ്പോലെയാണ് കരുതുന്നതെന്നും അങ്ങനെയുള്ള ഒരാളോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെ.പി.എ.സി ലളിത. ഇഷ്ടമുള്ളിടത്ത് പോകുമെന്നും എവിടെ പോകണമെന്നും ആരെ കാണണമെന്നും എല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു.

ഒരു കാര്യവുമില്ലാതെ മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ പോയത് അപരാധമാണോ എന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. പ്രതിസന്ധികളില്‍ ഏറ്റവും അധികം സഹായിച്ച വ്യക്തികളില്‍ ഒരാളാണ് ദിലീപെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ ദിലീപിനെ കെ.പി.എ.സി ലളിത ജയിലില്‍ എത്തി സന്ദര്‍ശിച്ചത് നേരത്തെ വിവാദമായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച ലളിത ഇരയായ നടിയെ കാണാതിരുന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.