താനൂരില്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ട്വിസ്റ്റ്: സവാദിനെ കൊലപ്പെടുത്താനായി ഭാര്യയുടെ കാമുകന്‍ വിദേശത്ത് നിന്നെത്തി

single-img
5 October 2018

താനൂരില്‍ മത്സ്യത്തൊഴിലാളിയായ സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നു പൊലീസ്. സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങി കിടന്ന സവാദിന്റെ തലക്കടിച്ചത്. ഇതിനിടെ സവാദിനൊപ്പം ഉറങ്ങി കിടന്ന മകള്‍ ഉണര്‍ന്നു.

തുടര്‍ന്ന് സൗജത്ത് മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മരണമുറപ്പിക്കാനായി കഴുത്ത് കത്തികൊണ്ട് മുറിക്കുകയായിരുന്നു. പ്രതി വിദേശത്തുനിന്നെത്തിയതു രണ്ടു ദിവസത്തെ അവധിയെടുത്താണ്. പ്രതിയായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുന്നതിനാണു കൊലനടത്തിയതെന്നു സൗജത്ത് മൊഴി നല്‍കി.

കസ്റ്റഡിയിലെടുത്ത സൗജത്തിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇതിനിടെ കാമുകനെ സഹായിച്ച കാസര്‍ഗോഡ് സ്വദേശിയായ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കൊലപാതകം നടത്തുമ്പോള്‍ പ്രതി ബഷീറിനൊപ്പമുണ്ടായിരുന്നതായാണ് വിവരം.

സൗജത്തിന്റെയും ഈ കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം ബഷീര്‍ വിദേശത്തേക്ക് തന്നെ കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ്(40) വ്യാഴാഴ്ചയാണ് കൊലചെയ്യപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നും വീട്ടില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ മുഖം തിരിച്ചറിയാനായില്ലെന്നും 10 വയസ്സുകാരിയായ മകള്‍ പൊലീസിനു മൊഴി നല്‍കി. ഭാര്യ സൗജത്തും മറ്റു മൂന്നു മക്കളും അടുത്ത മുറിയിലാണു കിടന്നത്. ബഹളംകേട്ട് ഓടിയെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു സവാദ് എന്നാണ് സൗജത്ത് ഇന്നലെ പറഞ്ഞിരുന്നത്. വീടിന്റെ പിന്‍വാതില്‍ അടച്ചിരുന്നില്ലെന്നും ഇതുവഴിയാണു കൊലയാളി അകത്തുകടന്നതെന്നും പൊലീസ് പറഞ്ഞു.