ടെസ്റ്റില്‍ ജഡേജക്ക് കന്നി സെഞ്ചുറി; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്ലി: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

single-img
5 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രവീന്ദ്ര ജഡേജ (100*) യും സെഞ്ചുറി തികച്ചതോടെ 649/9 എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 132 പന്തില്‍നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ചുറി.

വിരാട് കോഹ്ലി, പൃഥ്വി ഷാ എന്നിവര്‍ നേരത്തെ സെഞ്ചുറി നേടിയിരുന്നു. രാജ്‌കോട്ടില്‍ ഇന്ത്യയുടെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ കൂടിയാണ് പിറന്നത്. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 506/5 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. കോഹ്ലിയുടെ 24ാം ടെസ്റ്റ് സെഞ്ചുറിയാണ് രാജ്‌കോട്ടില്‍ പിറന്നത്.

ഈ വര്‍ഷം നാലാം തവണയും ക്യാപ്റ്റനായി 17ാം തവണയുമാണ് കോഹ്ലി മൂന്നക്കം കടക്കുന്നത്. നായകനൊപ്പം ക്രീസിലുണ്ടായിരുന്ന യുവതാരം ഋഷഭ് പന്ത് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. കോഹ്ലിയെ കാഴ്ചക്കാരനാക്കി അതിവേഗം സ്‌കോര്‍ ചെയ്ത പന്ത് 92 റണ്‍സ് നേടി പുറത്തായി.

84 പന്തുകള്‍ മാത്രം നേരിട്ട ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എട്ട് ഫോറും നാല് സിക്‌സും പറത്തി. 364/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. രണ്ടാംദിനത്തിലെ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അടിച്ചുകൂട്ടിയത് 142 റണ്‍സാണ്. ആദ്യ ദിനം പൃഥ്വി ഷായ്ക്കു പുറമേ ചേതേശ്വര്‍ പുജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷു 217 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ സെഞ്ചുറിയോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി കോഹ്‌ലി മാറി. വിന്‍ഡീസിനെതിരെ 139 റണ്‍സിനു പുറത്തായ കോഹ്‌ലിക്ക് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1018 റണ്‍സായി.

17 ഇന്നിങ്‌സുകളില്‍നിന്ന് നാലു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും സഹിതം 58.84 റണ്‍സ് ശരാശരിയിലാണ് കോഹ്‌ലിയുടെ നേട്ടം. 18 ഇന്നിങ്‌സുകളില്‍നിന്ന് 719 റണ്‍സുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും അത്ര തന്നെ ഇന്നിങ്‌സുകളില്‍നിന്ന് 660 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രം മൂന്നാമതും നില്‍ക്കുന്നു. 16 ഇന്നിങ്‌സുകളില്‍നിന്ന് 499 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്.

ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയാണ് കോഹ്‌ലി ഇക്കാര്യത്തില്‍ പിന്നിലാക്കിയത്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ മുന്‍പന്‍.

വെറും 66 ഇന്നിങ്‌സുകളില്‍നിന്ന് ബ്രാഡ്മാന്‍ 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, രണ്ടാം സ്ഥാനം സ്വന്തമാക്കിയ കോഹ്!ലിക്ക് ഈ നേട്ടത്തിലേക്ക് 123 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍ നിന്നാണ് 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. സുനില്‍ ഗാവസ്‌കര്‍ (128), മാത്യു ഹെയ്ഡന്‍ (132) എന്നിവര്‍ പിന്നിലുണ്ട്.

അര്‍ധസെഞ്ചുറികള്‍ സെഞ്ചുറിയിലേക്ക് എത്തിക്കുന്നതില്‍ ഓസീസ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന് മാത്രം പിന്നിലാണ് കോഹ്!ലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപതിലേറെ സെഞ്ചുറികള്‍ നേടിയ 44 താരങ്ങളില്‍, ഇരുപതില്‍ താഴെ അര്‍ധസെഞ്ചുറിയുള്ള താരങ്ങള്‍ ബ്രാഡ്മാനും കോഹ്!ലിയും മാത്രമാണ്. ബ്രാഡ്മാന് 13 അര്‍ധസെഞ്ചുറിയും കോഹ്‌ലിക്ക് 19 അര്‍ധസെഞ്ചുറിയുമാണുള്ളത്. അതായത് നേടിയ അര്‍ധസെഞ്ചുറികളില്‍ കൂടുതലും ഇരുവരും സെഞ്ചുറികളാക്കി രൂപാന്തരപ്പെടുത്തി.

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറി. ഇന്ത്യയെ നയിക്കുമ്പോള്‍ കോഹ്‌ലിയുടെ 17–ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് (25), ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് (19) എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്!ലിക്കു മുന്നിലുള്ളത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവും കോഹ്‌ലി തന്നെ. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (51), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗാവസ്‌കര്‍ (34) എന്നിവര്‍ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏഴോ അതിലധികമോ സെഞ്ചുറികള്‍ നേടിയിട്ടുള്ള താരമായും കോഹ്‌ലി മാറി. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പമെത്തി കോഹ്‌ലി. ഇത് അഞ്ചാം തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്‌ലി ഏഴ് സെഞ്ചുറി പിന്നിടുന്നത്. 2012, 2014, 2016, 2017 വര്‍ഷങ്ങളിലും കോഹ്!ലി ഏഴു സെഞ്ചുറികള്‍ നേടി.