മഹാപ്രളയത്തിന് പിന്നാലെ കേരളത്തെ ഭയപ്പെടുത്തി ന്യൂനമർദ്ദം
വീണ്ടും ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപംകൊള്ളുന്നത്. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി അറബിക്കടലിലുടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതൽ ഏഴു വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാല് മുതൽ ആറു വരെയും, തൃശൂരിലും പാലക്കാടും ആറിനും, പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഏഴാം തീയതി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 21 സെന്റീമീറ്ററിന് മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
സാഹചര്യം വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറ്റി യോഗം തീരുമാനിച്ചു. ജാഗ്രതാ നിര്‍ദേശം ഉച്ചഭാഷിണിയും മറ്റ് സൌകര്യങ്ങളും ഉപയോഗിച്ച് ജനങ്ങളെ അറിയിക്കും. മുന്നറിയിപ്പ് നല്കിയ മേഖലകളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയോരമേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. അഞ്ചിന് ശേഷം ഇനി അറിയിപ്പുണ്ടാകും വരെ മൂന്നാറിലേക്കുള്ള യാത്ര പാടില്ലെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.
മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ഡി.ആര്.എഫിന്റെ അഞ്ച് ടീമിനെ അധികമായി അയക്കാന്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് യോഗം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഓഖിയോളം വരില്ല, എങ്കിലും ഭീകരൻ
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് നാളെ രൂപം കൊള്ളന്ന ന്യൂനമർദ്ദം എട്ടാം തീയതിയോടെ വൻചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നാശം വിതച്ച ഒാഖിയിൽ നിന്ന് വ്യത്യസ്തമായി ഇത് കേരളതീരത്തുനിന്ന് മാറി ലക്ഷദ്വീപിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് പോകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ സന്തോഷ് പറഞ്ഞു.
വേഗത 87 കിലോമീറ്റർ
നാളെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ മേലെയായി ന്യൂനമർദ്ദം രൂപം കൊള്ളും
രണ്ടുദിവസത്തിനകം ഡിപ്രഷനായും ഡീപ് ഡിപ്രഷനായും വൻ ചുഴലിക്കൊടുങ്കാറ്റായും സംഹാര രൂപമെടുക്കാം.
തുടക്കത്തിൽ മണിക്കൂറിൽ 31 കിലോമീറ്റർ വരെ വേഗത.
ചുഴലിക്കാറ്റാകുമ്പോൾ മണിക്കൂറിൽ 87 കിലോമീറ്റർ വേഗത.
ഒാഖി വേഗത മണിക്കൂറിൽ 155 കിലോമീറ്ററായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം മേഖലകളിൽ മഴയും കാറ്റും ഇടിമുഴക്കവും ഉണ്ടാകും
നാളെ മുതൽ എട്ടുവരെ സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കണം.
നിർദ്ദേശങ്ങൾ
അതിശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമാവും. മത്സ്യത്തൊഴിലാളികൾ നാളേക്ക് മുമ്പ് സുരക്ഷിതമായ ഏറ്റവുമടുത്ത തീരത്തെത്തണം.
ഇന്നേക്ക് ശേഷം ആരും കടലിൽ പോകരുത്. തീരത്താകെ ഈ നിർദ്ദേശം ഉച്ചഭാഷിണിയിലൂടെ അറിയിക്കും.
നാളെയോടെ കേരളത്തിലാകെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത.
മലയോരമേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത. ഇവിടങ്ങളിലുള്ളവർ അധികൃതരുടെ നിർദ്ദേശം സ്വീകരിക്കണം.
നാളെയോടെ ഇത്തരം സ്ഥലങ്ങളിൽ കളക്ടർമാർ ക്യാമ്പുകൾ തയ്യാറാക്കണം.
മലയോരമേഖലകളിൽ രാത്രിസഞ്ചാരം ഒഴിവാക്കണം.
ഇനിയൊരറിയിപ്പ് വരെ മൂന്നാർ യാത്ര ഒഴിവാക്കണം.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ളതിനാൽ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറണം.
ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും വൈദ്യുതിലൈനുകൾ തകരാറിലാവാനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
പ്രളയം ബാധിച്ചതും ഉരുൾപൊട്ടലുണ്ടായതുമായ സ്ഥലങ്ങളിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും.
പ്രളയത്തിൽ തകർന്ന വീടുകൾ വാസയോഗ്യമായിട്ടില്ലാത്തതിനാൽ പഴയ കേന്ദ്രങ്ങളിൽ ക്യാമ്പുകളൊരുക്കും.
കേന്ദ്ര സേനാവിഭാഗങ്ങളോട് സജ്ജമാകാൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമുകളെ അധികമായി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെ ദുരന്ത സാദ്ധ്യതാമേഖലകളിൽ നിന്ന് മാറ്റണം.
ദുരന്ത നിവാരണ അതോറിട്ടി ഇന്ന് ഡാമുകളുടെ ജലനിരപ്പ് പരിഗണിച്ച് നടപടികളെടുക്കും. 7ന് റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. 7ന് ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒാറഞ്ച് അലർട്ട്