ചേര്‍ത്തലയില്‍ വീണ്ടും ഒളിച്ചോട്ടം: പത്താംക്ലാസ് വിദ്യാര്‍ഥിയോടൊപ്പം പിതൃസഹോദരന്റെ ഭാര്യയെയും കാണാതായി; ഇരുവരും തിരുവനന്തപുരത്തെത്തിയ സിസിടിവി ദൃശ്യം കിട്ടി

single-img
4 October 2018

ചേര്‍ത്തല: ചേര്‍ത്തലയില്‍ വിദ്യാര്‍ഥിയെയും അധ്യാപികയെയും കാണാതായ സംഭവത്തിനു പിന്നാലെ ഒരാഴ്ചക്കുള്ളില്‍ വീണ്ടും മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. ഇത്തവണ പത്താംക്ലാസ് വിദ്യാര്‍ഥിയോടൊപ്പം പിതൃസഹോദരന്റെ ഭാര്യയെയാണ് കാണാതായത്.

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഇവരെ അന്വേഷിച്ച് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയും കടവന്ത്രയില്‍ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.

ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്.

ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. വിദ്യാര്‍ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരാഴ്ച മുന്‍പ് തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയും ചേര്‍ത്തല സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയും നാട് വിട്ടിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ ചെന്നെയില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.