ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ കിടക്കേണ്ടിവരും: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
3 October 2018

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.

ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് മുമ്പ് ഉന്നയിക്കാത്ത കടുത്ത ആരോപണങ്ങള്‍ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്നത്.

ബലാല്‍സംഗം ചെയ്തുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം ബിഷപ്പ് പെങ്കടുത്ത ചടങ്ങില്‍ കന്യാസ്ത്രീയും ഉണ്ടായിരുന്നുവെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.