‘വയലിന്‍’ നെഞ്ചോടു ചേര്‍ത്ത് അന്ത്യയാത്ര: കേരളം ബാലഭാസ്‌കറിന് വിട നല്‍കി

single-img
3 October 2018

വയലിനില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കര്‍ ഇനി ഓര്‍മ. യൂണിവേഴ്‌സിറ്റി കോളേജിലും കലഭാവനിലും പൊതുദര്‍ശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ച ഭൗതികദേഹം പതിനൊന്നേകാലോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കള്‍ ബാലഭാസ്‌കറിന്റെ ശരീരത്തോടു ചേര്‍ത്തുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസ്സുകാരി തേജസ്വിനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അന്തരിച്ചു. ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.