പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

single-img
2 October 2018

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവായ രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.

5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വ്വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 8090 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം ചലച്ചിത്രരംഗത്ത് നിന്നും വിട പറഞ്ഞു.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നാണ് തമ്പിയുടെ ജനനം. കോട്ടയം എം. സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്.

2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ രചനയും തമ്പിയായിരുന്നു നിര്‍വ്വഹിച്ചത്. മാന്ത്രികം, ഇന്ദ്രജാലം, ജന്‍മാന്തരം, വഴിയോരക്കാഴ്ചകള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും തമ്പി കണ്ണന്താനമായിരുന്നു.