‘ക്രമസമാധാനം കോമഡിയായി മാറി’; യോഗി സര്‍ക്കാരിനെതിരെ യു.പിയിലെ മന്ത്രി തന്നെ രംഗത്ത്

single-img
2 October 2018

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മന്ത്രിസഭയ്ക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം. ക്രമസമാധാനമെല്ലാം ഒരു കോമഡി പോലെയായി മാറിയെന്ന് മന്ത്രിസഭയിലെ ഘടകകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.

ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ വെടിവെച്ച് കൊന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം. സംഭവം മൂടിവെക്കാനാണ് പോലീസിന്റെ ശ്രമമെന്നും രാജ്ഭര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ എന്ന പേരില്‍ പൊലീസ് പണം വാങ്ങി പൗരന്മാരെ കൊല്ലുകയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനോ സുരക്ഷിതരാണെന്ന തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കാനോ കഴിഞ്ഞിട്ടില്ല. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും മന്ത്രി വിമര്‍ശിച്ചു. ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും രാജ്ഭര്‍ ആവശ്യപ്പെട്ടു.

യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അതിശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ മന്ത്രിസഭാംഗം തന്നെ ഇങ്ങനെ പ്രതികരിച്ചത് സര്‍ക്കാരിന് തലവേദനയായി. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ മുന്നോക്ക ജാതിക്കാരും ആക്രമിക്കപ്പെടുകയാണെന്ന് മായാവതി പ്രതികരിച്ചു. സംസ്ഥാനത്ത് ആരും സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.