മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കു നല്‍കിയ പോളിയോ വാക്‌സിനുകളില്‍ അണുബാധ: ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
2 October 2018

തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളിമരുന്നില്‍ ചില കുപ്പികളില്‍ ടൈപ്പ്2 പോളിയോ വൈറസ് കലര്‍ന്നിരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ബയോമെഡ്’ (Biomed Pvt Ltd) മരുന്നു കമ്പനി തയ്യാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകള്‍ കണ്ടെത്തിയിരിക്കുന്നത്.

അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണുബാധയുള്ള വാക്‌സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നു കണ്ടെത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.

വാക്‌സിനേഷനുള്ള മരുന്നുകളുടെ ചില ബാച്ചുകളില്‍ അണുബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചു. പരിഭ്രാന്തരാകേണ്ടെന്നും മൂന്നു സംസ്ഥാനങ്ങളിലും സമിതികള്‍ ആരംഭിച്ച് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

50,000 ബാച്ച് മരുന്നുകളില്‍ ഒരു ബാച്ചില്‍ മാത്രമാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഒരു ലക്ഷത്തോളം മരുന്നുകള്‍ വരുന്ന രണ്ടു ബാച്ച് വാക്‌സിനുകളിലും അണുബാധയുണ്ടെന്നു സംശയമുണ്ട്. ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളില്‍ പോളിയോ വാക്‌സിന്‍ വിതരണം ചെയ്തുവരുന്ന കമ്പനിയാണ് ബയോമെഡ്. ബയോമെഡ് തയ്യാറാക്കിയ വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട വൈറസാണ് ടൈപ്പ്2 പോളിയോ. ഇന്ത്യ പോളിയോ വിമുക്തമായതായി 2016 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.