ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ആണ്‍ സുഹൃത്തിന് അവസാനസന്ദേശം അയച്ച ശേഷം ജസ്‌ന പോയത് എവിടേക്ക് ?

single-img
2 October 2018

മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജയിംസിന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജെസ്‌നയെ കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ അടക്കം തെരച്ചില്‍ നടത്താനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം.

പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കേസില്‍ ലഭിച്ചിരുന്നില്ല. മാര്‍ച്ച് 22നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പളളി സെന്റ്. ഡൊമിനിക്‌സ് കോളേജ് വിദ്യാര്‍ഥിനിയുമായ ജസ്‌നയെ കാണാതാവുന്നത്. പൊലീസിന്റെ പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റെഞ്ച് ഐ.ജി മനോജ് എബ്രാഹിമിന്റെ ശുപാര്‍ശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. കാണാതായ ദിവസം വീട്ടില്‍ നിന്നിറങ്ങി എരുമേലി വഴി മുണ്ടക്കയത്ത് ജെസ്‌ന എത്തിയതായി ദൃക്‌സാക്ഷിമൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പിന്നീട് എങ്ങോട് പോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. സുഹൃത്തിനൊപ്പം പോയിരിക്കാമെന്ന നിഗമനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെങ്കിലും അതിന്റെ സാധ്യത പോലും കണ്ടെത്തിയില്ല. കൊല്ലപ്പെടാനുള്ള സാധ്യതയും വിശദ അന്വേഷണത്തിനൊടുവില്‍ തള്ളിക്കളഞ്ഞു.

ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിനാണ് പൊലീസ് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ആണ്‍ സുഹൃത്തിന് അയച്ച അവസാന സന്ദേശം ഇതിലെക്ക് വിരല്‍ ചൂണ്ടുന്നതായി വിലയിരുത്തുന്നു. എന്നാല്‍ മറ്റ് തെളിവുകളോ മൃതദേഹമോ ലഭിക്കാത്തത് സംശയം വര്‍ധിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധമായ അന്വേഷണം വേണമെന്നും പൊലീസ് ഇനി ശബരിമലയുടെ തിരക്കിലാവുന്നതിനാല്‍ അതിന് സാധിക്കില്ലെന്നും വിലയിരുത്തിയാണ് ക്രൈബ്രാഞ്ചിന് കൈമാറിയത്.