സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധം ന്യായീകരിച്ചു; ഭാര്യ ജീവനൊടുക്കി

single-img
1 October 2018

വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്തു യുവതി ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണു ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കോടതി വിധി പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ പുഷ്പലതയ്ക്ക് സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഈ ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍ വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളും പുഷ്പലതയും രണ്ടു വര്‍ഷം മുന്‍പാണു പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്കു ഒരു മകളുണ്ട്. ടി.ബി രോഗിയായ പുഷ്പലത ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍നിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.