കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

single-img
1 October 2018

ഡീസല്‍ വില താങ്ങാനാവാതെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു. സംസ്ഥാനത്ത് 1500 ബസ്സുകളാണ് താല്‍കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ (സ്റ്റോപ്പേജ്) അപേക്ഷ നല്‍കിയത്. ഡീസല്‍ വില എണ്‍പത് കഴിഞ്ഞതോടെയാണ് റോഡില്‍നിന്നും ബസ്സുകളുടെ പിന്‍വാങ്ങല്‍.

കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകള്‍ ആര്‍.ടി.ഒയ്ക്ക് പെര്‍മിറ്റ് താല്‍കാലികമായി റദ്ദാക്കണമെന്ന് കാണിച്ചുള്ള സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9500 രൂപ ചെലവുവരും.

ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3150രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പരാതി.

പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടെയാണ് എല്ലാ ജില്ലകളിലും സ്റ്റോപ്പേജ് അപേക്ഷകള്‍ നല്‍കി നിരത്തൊഴിയാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഇത് യാത്രക്ലേശം രൂക്ഷാക്കുന്നതിനൊപ്പം സര്‍ക്കാരിന് നികുതി നഷ്ടവുമുണ്ടാക്കും.