‘ട്രാമി’ ചുഴലിക്കാറ്റ് ജനവാസ മേഖലകളിലേക്കു നീങ്ങുന്നു: ജനങ്ങള്‍ക്കു കനത്ത ജാഗ്രതാനിര്‍ദേശം

single-img
30 September 2018

ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്. കനത്ത മഴയാണ് ഇപ്പോള്‍ ജപ്പാനിലെ പല മേഖലകളിലും. യക്കുഷിമ ദ്വീപില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയും വേലിയേറ്റവുമടക്കം കനത്ത മുന്നറിയിപ്പാണ് ജപ്പാനിലാകെ നല്‍കിയിരിക്കുന്നത്.

പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു. ഒര്‍ക്കിനാവയില്‍ ചുഴലിക്കാറ്റില്‍ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഈ മേഖലയില്‍ മാത്രം മൂന്നരലക്ഷത്തോളം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്ന് ട്രാമി ജപ്പാന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കഗോഷിമയടക്കം നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ ഗതാഗത സംവിധാനത്തെ ഇതിനോടകം ‘ട്രാമി’ ബാധിച്ചു കഴിഞ്ഞു.

പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല. ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്.

ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കനത്ത കാറ്റില്‍ കാറുകള്‍ ഉള്‍പ്പെടെ ചുഴറ്റിയെറിയപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.

അടുത്തിടെ ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 11 പേരാണു മരിച്ചത്. വര്‍ഷത്തിന്റെ ആദ്യം കനത്ത വെള്ളപ്പൊക്കമുണ്ടായ ജപ്പാനില്‍ പിന്നാലെയെത്തിയത് കൊടുംചൂടായിരുന്നു. ജപ്പാനില്‍ ഇന്നേവരെയുണ്ടായ ഏറ്റവും ശക്തമായ വേനലാണു കടന്നു പോയത്. 40 പേര്‍ കൊല്ലപ്പെട്ട ഭൂകമ്പവും ഈ സെപ്റ്റംബറിലാണുണ്ടായത്. 6.6 ആയിരുന്നു അന്ന് ഭൂകമ്പത്തിന്റെ തീവ്രത.