ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും അധ്യാപികയും ഒളിച്ചോടിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു

single-img
30 September 2018

ആലപ്പുഴയില്‍ നിന്നും നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനും ഒളിച്ചോടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നിന്നും ഇവരെ പോലീസ് കണ്ടെത്തുന്നത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ഇവര്‍ ചെന്നൈയിലെ ആറമ്പാക്കത്തെ ചെന്നൈ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് കേരള പോലീസിന്റെ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയും അധ്യാപികയുയും നാടുവിടാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണം എറെ അമ്പരപ്പിക്കുന്നതാണ്.

ഇതേ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ കുട്ടിയുടെ മാതാവ് അധ്യപികയെ വിളിച്ചു വരുത്തി ദേഷ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെയും കൂട്ടി നാടുവിടാന്‍ തീരുമാനിച്ചത്. വൈകിട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചെന്നൈയിലേക്കു തിരിച്ചു.

തിങ്കളാഴ്ച രാവിലെ പത്തോടെ ആറമ്പാക്കത്തെത്തി. അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു. യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവര്‍ ശങ്കറിന്റെ സഹായത്തോടെ ചെന്നൈയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി.

ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്. ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്.

തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലാകുകയായിരുന്നു. കുട്ടിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തതാണ് വീട്ടുകാരെ സംശയത്തിലാക്കിയതെന്ന് പൊലീസ് പറയുന്നു.

ഇതു സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തെളിവുകള്‍ എതിരായാല്‍ പോക്‌സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്‌ക്കെതിരേ കേസെടുക്കുക. ഇന്നലെ ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അധ്യാപികയെയും ജാമ്യത്തില്‍ വിട്ടു.