ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തു: പരാതിയുമായി യുവതി

single-img
29 September 2018

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോശാരീരകമായി പീഡിപ്പിച്ചെന്ന ആരോപണവുമായി അമേരിക്കന്‍ യുവതി. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്ത് പറയാതിരിക്കാന്‍ മൂന്ന് കോടിയോളം രൂപ ക്രിസ്റ്റ്യാനോ നല്‍കി. ഈ പരാതിയില്‍ കോടതിക്ക് പുറത്തുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ സാധ്യത ചോദ്യം ചെയ്ത് യുവതിയുടെ അഭിഭാഷകന്‍ രംഗത്തുവന്നിട്ടുണ്ട്. ഒമ്പത് വര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. അവരുമായുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കി. ആ രാത്രിയിലെ സംഭവങ്ങള്‍ വിശദീകരിച്ച് റൊണാള്‍ഡോയെഴുതിയ കുറിപ്പാണ് മയോര്‍ഗ തെളിവായി ഉയര്‍ത്തിക്കാട്ടിയത്.