ആലപ്പുഴയില്‍ നിന്നും ഒളിച്ചോടിയ അദ്ധ്യാപികയും പത്താംക്ലാസുകാരനും തമിഴ്‌നാട്ടില്‍

single-img
28 September 2018

ആലപ്പുഴ തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയെയും കാണാതായ സംഭവത്തില്‍ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇരുവരും തമിഴ്‌നാട്ടില്‍ ഉള്ളതായാണ് വിവരം. മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഇവര്‍ ഇന്ന് പൊലീസിന്റെ വലയിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മ എസ്.ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു ടീമായി തിരിഞ്ഞ് തമിഴ്‌നാട്ടില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് മാറ്റി അതേ ഫോണില്‍ മറ്റൊരു സിം ഉപയോഗിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.

ഫോണിന്റെ ഐ.എം.ഇ നമ്പര്‍ പിന്‍തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ചേര്‍ത്തല സ്വദേശിനിയായ 40 കാരി. ഇതേ സ്‌കൂളിലെ തന്നെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഒപ്പമുള്ളത്.

കാണാതായ ദിവസം അദ്ധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയോടെ അദ്ധ്യാപികയെ ബസ് കയറ്റി വിടാനാണ് വീട്ടില്‍ നിന്ന് പോയത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അദ്ധ്യാപികയെ ഫോണില്‍ വിളിച്ചപ്പോള്‍ കുട്ടി വീട്ടിലേയ്ക്ക് തിരികെ പോയതായാണ് മറുപടി ലഭിച്ചത്.

മണിക്കൂറുകള്‍ കഴിഞ്ഞും കാണാതായപ്പോള്‍ വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നെന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അദ്ധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു.

ചെന്നൈയ്ക്ക് പോകുകയാണെന്നാണ് ചേര്‍ത്തല സ്വദേശിനിയായ അദ്ധ്യാപിക വീട്ടില്‍ പറഞ്ഞിരുന്നതെങ്കിലും ഇവരെ കാണാതായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വീച്ച് ഓഫ് ആവുകയായിരുന്നു.

തിങ്കളാഴ്ച്ച വൈകീട്ട് വര്‍ക്കല പരിധിയിലാണ് പിന്നീട് ഫോണ്‍ ഓണായത്. മുഹമ്മ എസ്.ഐ. എം അജയമോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വര്‍ക്കലയിലെത്തി അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പല ദിവസങ്ങളിലും വിദ്യാര്‍ഥി ടീച്ചറുമായി സംസാരിച്ചിരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഠിക്കാനുള്ള സംശയം പറഞ്ഞു തരുന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല ഡിവൈഎസിപിക്കാണ് അന്വേഷണ ചുമതല.