രണ്ട് പന്തില്‍ ഒരു റണ്ണെടുക്കാന്‍ ജഡേജയ്ക്ക് കഴിഞ്ഞില്ല; ഇന്ത്യക്കെതിരെ അഫ്ഗാന് വിജയം പോലൊരു സമനില
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാനമത്സരത്തിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ ആവേശ സമനിലയിൽ തളച്ചു. അഫ്ഗാൻ ഉയർത്തിയ 252/8 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരുപന്ത് ശേഷിക്കേ 252-ൽ ആൾഒൗട്ടാവുകയായിരുന്നു. എന്നാൽ നേരത്തേ ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഇന്ന് പാകിസ്ഥാനും ബംംഗ്ളാദേശും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ഫൈനലിൽ നേരിടും.
അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കി റാഷിദ് ഖാന് അഫ്ഗാന് സ്വപ്ന നേട്ടം സമ്മാനിച്ചു. ഒരു സമയത്ത് വിജയം മുന്നില്‍ കണ്ട അഫ്ഗാന്റെ ആധിപത്യത്തിന് മുന്നില്‍ അടിപതറാതെ 34 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയ്ക്ക് പക്ഷേ അവസാന ഷോട്ടില്‍ റാഷിദിന് മുന്നില്‍ പിഴയ്ക്കുകയായിരുന്നു. ഒരു റണ്ണുമായി ഖലീല്‍ അഹമ്മദ് പുറത്താകാതെ നിന്നു.
2 minutes of silence for those who missed this thriller – Ind vs Afg
It's a TIE!!!
What a match!!
Well played #Afghanistan
Frankly speaking it should have been Ind vs Afg in the finals of #AsiaCup2018 !!!!! pic.twitter.com/voH9mKmnU0— RJ Love (@iamrjlove) September 25, 2018
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അവിചാരിതമായി നായക കുപ്പായത്തിലിറങ്ങിയ ധോണിയുടെ ഇന്ത്യയ്ക്കെതിരെ ഓപ്പണർ അഹമ്മദ് ഷെഹ്സാദിന്റെ തകർപ്പൻ സെഞ്ച്വറി (124) യും മുഹമ്മദ് നബിയുടെ അർദ്ധ സെഞ്ച്വറി (64) യുമാണ് അഫ്ഗാന് മികച്ച സ്കോർ നൽകിയത്.
253 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണിങ് വിക്കറ്റില്‍ തന്നെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.
110 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. തൊട്ടുപിന്നാലെ 49 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത റായിഡുവിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മുഹമ്മദ് നബിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച റായിഡുവിനെ ബൗണ്ടറിക്കടുത്ത് നജീബുള്ള പിടികൂടുകയായിരുന്നു. റായിഡു പുറത്തായതിനു പിന്നാലെ രാഹുലും അര്‍ധ സെഞ്ചുറി തികച്ചു. 60 റണ്‍സടിച്ച രാഹുല്‍, റാഷിദിനെ റിവേഴ്സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിനിടെ പുറത്തായതോടെ അഫ്ഗാന് മത്സരത്തിലേക്ക് തിരിച്ചുവന്നു, ഇന്ത്യയെ വരിഞ്ഞു മുറുക്കി.
തുടർന്ന് ദിനേഷ് കാർത്തിക് (44) ഒരറ്റത്ത് പൊരുതിനോക്കിയെങ്കിലും ധോണി(8), മനീഷ് പാണ്ഡെ(8) ,കേദാർ യാദവ്(19) എന്നിവർ പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ ബാക്ക്ഫുട്ടിലാക്കി. കാർത്തികിനെ വിക്കറ്റിന് പുറത്തേക്ക് പോയ പന്തിൽ അമ്പയർ തെറ്റായി എൽ.ബി വിളിച്ചപ്പോൾ റിവ്യൂ ഒാപ്ഷനും കഴിഞ്ഞിരുന്നു. തുടർന്ന് പ്രതീക്ഷകൾ ജഡേജയിലായി. ഇതിനിടയിൽ ചഹർ (12) പുറത്തായപ്പോൾ ഇന്ത്യ 226/7 എന്ന നിലയിലായി. അവസാന ഒാവറിൽ റാഷിദിനെതിരെ ഫോറടിച്ച് ജഡേജ വിജയപ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിലെ ക്യാച്ചോടെ കളി സമനിലയിൽ അവസാനിച്ചു.