ഇനിമുതല്‍ ബാങ്ക് അക്കൗണ്ടിനും സിംകാര്‍ഡിനും ആധാര്‍ വേണ്ട: പക്ഷേ ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം

single-img
26 September 2018

മറ്റു തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ സുപ്രീംകോടതി നിരീക്ഷിച്ചത്. അതേസമയം മൊബൈല്‍ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സ്‌കൂള്‍ പ്രവേശനം എന്നിവക്ക് ആധാര്‍ വേണ്ടെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 റദ്ദാക്കി. എന്നാല്‍ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണം.

* ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല

*പാന്‍ കാര്‍ഡ്, ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണ്

*സ്‌കൂളുകളിലെ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല

*സി.ബി.എസ്.ഇ, യു.ജി,സി, നെറ്റ് പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല

*സ്വകാര്യ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല

*ആധാര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആറ് മാസത്തേക്ക് മാത്രമെ ശേഖരിച്ചു വയ്ക്കാവൂ

*ദേശീയസുരക്ഷ കണക്കിലെടുത്ത് ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടരുത്

*അനധികൃതമായി താമസിക്കുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുത്

*കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ ഇല്ലെന്ന കാരണത്താല്‍ ഏതെങ്കിലും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ല

*ആധാര്‍ ഇല്ലെന്ന കാരണത്താല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ല

*ആധാര്‍ ധനബില്ലായി പരിഗണിച്ചതിന് അംഗീകാരം. രാജ്യസഭ പാസാക്കേണ്ടതില്ല

*ആധാറിന്റെ പേരില്‍ സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശം ഹനിക്കരുത്

ആധാര്‍ കാര്‍ഡ് വന്നതെങ്ങനെ…

2009ലാണ് യുഐഡിഎഐ നിലവില്‍ വന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനിയെ ജൂലൈ 2009ന് യുഐഡിഎഐ ചെയര്‍മാനായി നിയമിച്ചു. പൗരന്റെ എല്ലാ വിവരങ്ങളും 12 ഡിജിറ്റ് തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യം എല്ലാ സേവനങ്ങള്‍ക്കും ഒറ്റ തിരിച്ചറിയല്‍ രേഖ എന്നതായിരുന്നു. 2010 സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തില്‍ വച്ചാണ് ആദ്യ ആധാര്‍ വിതരണം ചെയ്തത്.

2011 നവംബറാകുമ്പോഴേയ്ക്ക് 100 മില്യണ്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 2013 ഡിസംബറാകുമ്പോഴേയ്ക്ക് 500 മില്യണ്‍ കാര്‍ഡുകള്‍ നല്‍കി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ആധാര്‍ എന്ന ആശയത്തിനെതിരെ ശക്തമായി രംഗത്തെത്തിയ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി, 2014ല്‍ ഭരണത്തിലെത്തിയപ്പോള്‍ ആധാര്‍ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

2014- 15 പൊതു ബജറ്റില്‍ എന്‍ഡിഎ 2039 കോടി രൂപ ആധാറിനായി വകയിരുത്തി. 2012 നവംബറില്‍ ആധാര്‍ ബില്ലിനെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2015 ഒക്ടോബര്‍ 15 ന് റേഷന്‍ വിതരണമുള്‍പ്പടെയുള്ള സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കി.

2016 മാര്‍ച്ച് 3ന് ആധാര്‍ ബില്ല് മണി ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കി. വേണ്ടത്ര ചര്‍ച്ചകള്‍ പോലുമില്ലാതെയാണ് ആധാര്‍ ബില്ല് പാസ്സാക്കിയതെന്ന് ആരോപിച്ച് പിന്നീട് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 2016 ഏപ്രിലില്‍ ജയറാം രമേശ് ആധാര്‍ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

2017ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങളില്‍ ചിലത് വാക്കാല്‍ ശരിവച്ചു.
ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസായതോടെ ആധാര്‍ കേസ് ഭരണഘടനാബഞ്ചിന് വിട്ടു. 38 ദിവസം നീണ്ട മാരത്തോണ്‍ വാദം കേള്‍ക്കലിന് ശേഷം ഒടുവില്‍ വിധി പ്രസ്താവിച്ചിരിക്കുകയാണ് അഞ്ചംഗ ബഞ്ച്.