ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒപ്പം കൂട്ടി സ്‌കൂള്‍ അധ്യാപിക നാടുവിട്ടു

single-img
26 September 2018

ചേര്‍ത്തല തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് നാടുവിട്ടതായി സൂചന. അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞായറാഴ്ച ഇരുവരും തണ്ണീര്‍മുക്കത്തുനിന്നും കടന്നുവെന്നും തിങ്കളാഴ്ച വര്‍ക്കലയില്‍ എത്തിയെന്നും സൂചന കിട്ടി. ഇതിന് പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി.

40 കാരിയായ അധ്യാപികയെ കാണാനില്ലെന്ന് കാട്ടി ചേര്‍ത്തല സിഐക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അധ്യാപികയെ കാണാതായെന്ന് മാത്രമാണ് ആദ്യം കരുതിയത്. ഇതിനിടയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായതായി അറിയുന്നത്.

തുടര്‍ന്നാണ് ഇരുവരും ഒരുമിച്ചു കടന്നതാകാമെന്ന സൂചന പൊലീസിന് ലഭിച്ചത്. ഇരുവരും തിരുവനന്തപുരത്ത് കറങ്ങുകയാണെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തും കന്യാകുമാരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിവരികയാണ്.

വിവാഹബന്ധം വേര്‍പിരിഞ്ഞ ചേര്‍ത്തല സ്വദേശിയായ അദ്ധ്യാപികയ്ക്ക് പത്ത് വയസായ ഒരു കുട്ടിയുണ്ട്. അതേസമയം കാണാതായ അദ്ധ്യാപികയും, വിദ്യാര്‍ത്ഥിയും തിരുവനന്തപുരം ജില്ലയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ അദ്ധ്യാപിക പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്നും, മണിക്കൂറുകള്‍ ഇരുവരും സംസാരിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.