കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങള്‍ക്കു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി

single-img
25 September 2018

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 13 സെ.മീ. വരെ മഴ പെയ്യാനിടയുണ്ട്. ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങള്‍ക്കു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

അടിയന്തരസാഹചര്യം നേരിടാന്‍ തയാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലാവസ്ഥാ സാഹചര്യങ്ങള്‍ രൂക്ഷമാകുമ്പോള്‍ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണ് യെല്ലോ. ഓറഞ്ച്, റെഡ് അലര്‍ട്ടാണ് ഇനിയുള്ളത്. നാശനഷ്ടങ്ങള്‍ക്കു സാധ്യതയുള്ള കനത്തമഴയെ നേരിടാനുള്ള ജാഗ്രതയ്ക്കുവേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

യെല്ലോ അലര്‍ട്ട് മുന്‍കരുതലുകള്‍

ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ ക്യാമ്പുകള്‍ സജ്ജമാക്കുക.

റവന്യൂ പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുക

മഴതോര്‍ന്ന് 24 മണിക്കൂര്‍വരെയെങ്കിലും പാറമടകളില്‍ പാറപൊട്ടിക്കുന്നത് നിര്‍ത്തിവെക്കുക.

വൈദ്യുതിബോര്‍ഡും പൊതുമരാമത്ത് വകുപ്പും അടിയന്തരസാഹര്യം നേരിടാന്‍ സംഘങ്ങളെ സജ്ജമാക്കുക.

വിനോദസഞ്ചാരികള്‍ നദികളില്‍ ഇറങ്ങരുത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.

കര്‍ണാടക തീരത്ത് അറബിക്കടലിലും ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരിവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.