മോദി ഭരണത്തില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്; 5000 കോടിയുമായി സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി

single-img
24 September 2018

5000 കോടി രൂപയുടെ വായ്പ തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം നരിടുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും.

അതിനിടെ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയില്‍ നിതിന്‍ സന്ദേശരയെ യുഎഇയില്‍ പിടികൂടിയെന്ന വാര്‍ത്ത തെറ്റായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനുമുമ്പെ ഇവര്‍ നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്ത 5000 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് കേസ്. രണ്ടുവര്‍ഷം മുമ്പുവരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.