അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി

single-img
22 September 2018

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളില്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു. എച്ച്4 വിസ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്ത്രീകളാണ്.

2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയത്. ഇതുവരെ എഴുപതിനായിരത്തിലേറെപ്പേര്‍ എച്ച്4 വിസയില്‍ തൊഴില്‍ ചെയ്തുവരുന്നുണ്ട്. ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് യു.എസ്. കുടിയേറ്റ നയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു.

ഇതില്‍ 94 ശതമാനം സ്ത്രീകളാണ്. എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ജൂണില്‍ ആഭ്യന്തര സുരക്ഷാവിഭാഗം തീരുമാനമറിയിക്കുകയോ അതില്‍ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. രണ്ടാം തവണയാണ് എച്ച് 4 വിസ സംബന്ധിച്ച തീരുമാനമറിയിക്കുന്നതില്‍ ട്രംപ് ഭരണകൂടം വീഴ്ച വരുത്തുന്നത്. നേരത്തേ ഫെബ്രുവരിയില്‍ തീരുമാനമറിയിക്കണമെന്ന യു.എസ്. ഫെഡറല്‍ കോടതിയുടെ നിര്‍ദേശവും ഭരണകൂടം പാലിച്ചിട്ടില്ല.

എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ ജീവിതപങ്കാളികള്‍ തുടങ്ങിയവര്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം ഒബാമ സര്‍ക്കാരാണ് കൊണ്ടുവന്നത്. ഈ നിയമം റദ്ദാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.