പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നടന്‍ റഹ്മാന്‍

single-img
22 September 2018

താന്‍ നായകനായെത്തിയ രണം വിജയിച്ചില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്ത നടന്‍ റഹ്മാന്‍ രംഗത്ത്. രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് സ്വന്തം കുഞ്ഞനുജനാണെങ്കില്‍ കൂടി, തന്റെ ഉള്ളു നോവുമെന്നും കുത്തേറ്റവനെ പോലെ പിടയുമെന്നും റഹ്മാന്‍ സമൂഹമാധ്യമത്തിലൂടെ കുറിച്ചു. രണംദ്കിങ് എന്ന ഹാഷ്ടാഗോടെയായിരുന്നു റഹ്മാന്റെ കുറിപ്പ്.

‘കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. എന്നാല്‍ രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നുമെന്നും പൃഥ്വി ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശം സാമൂഹിക മാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു. ഇത് റഹ്മാനെയും പ്രകോപിപ്പിച്ചു. രണത്തിന് മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കൂടെയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് പൃഥ്വിരാജ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

‘പൃഥ്വിയുടെ കൂടെ’ എന്ന് പേരിട്ടിരുന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ നീരസം റഹ്മാന്‍ പരോക്ഷമായി വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ 1986 ചിത്രം രാജാവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി. അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു. അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും.