കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

single-img
22 September 2018

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നത്. ഏറെ നാടകീയമായി പിടികൂടിയ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ബുധനാഴ്ച ദുബായിലേക്കു പോകേണ്ട വീട്ടമ്മ വിമാനം കിട്ടാത്തതിനാല്‍ തിരികെ വീട്ടില്‍ എത്തി ഉറങ്ങുമ്പോള്‍ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നത്. ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ട് ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി.

പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. എന്നാല്‍ കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു തന്ത്രപൂര്‍വം പറഞ്ഞു വീട്ടമ്മ ഫോണ്‍ തിരികെ വാങ്ങി. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചപ്പോള്‍ മോഷ്ടാവ് ഓടിപ്പോയി.

വീട്ടമ്മയുടെ ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന മാതാപിതാക്കള്‍ എത്തി പരിശോധിച്ചപ്പോഴാണു മാല നഷ്ടപ്പെട്ടെന്നു മനസ്സിലായത്. ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി അതില്‍നിന്നു സ്വന്തം ഫോണിലേക്കു ഡയല്‍ ചെയ്തു നമ്പര്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നു വീട്ടമ്മയുടെ ഫോണില്‍നിന്നു തന്റെ നമ്പര്‍ മായ്ച്ചു.

എന്നാല്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇതു കണ്ടെത്തി. പൊലീസ് അതിലേക്കു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് പ്രതിയുടെ ഒരു കൂട്ടുകാരനെക്കൊണ്ടു വിളിപ്പിച്ചു. ഒരു കൊറിയര്‍ വന്നിട്ടുണ്ടെന്നും എടുക്കാന്‍ എത്തണമെന്നും പറയിച്ചപ്പോഴാണു പ്രതി എത്തിയതും പൊലീസ് പിടികൂടിയതും.

കൂട്ടുകാരന്റെ വിളിയെത്തുമ്പോള്‍ പൊലീസ് സ്റ്റേഷനു സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ തലമുടി മുറിപ്പിക്കുകയായിരുന്നു പ്രതി. ചോദ്യം ചെയ്യലില്‍ ആദ്യം എല്ലാം നിഷേധിച്ചു. കൃത്യമായ ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ എല്ലാം സമ്മതിച്ചു. മോഷ്ടിച്ച രണ്ടു പവന്‍ മാല വിറ്റു കിട്ടിയ 21,000 രൂപയില്‍ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏല്‍പ്പിച്ചെന്നും പ്രതി മൊഴി നല്‍കി.