എണ്‍പതോളം യാത്രക്കാരെ കൊക്കയിലേക്ക് വീഴാതെ രക്ഷിച്ച ജെസിബി ഡ്രൈവര്‍ ഇതാ…: കപിലിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

single-img
22 September 2018

എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിനെ മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം പിടിച്ചുനിര്‍ത്തിയ ജെസിബി ഡ്രൈവര്‍ കപിലിന്റെ ധീരതയെ അഭിനന്ദിച്ച് സോഷ്യല്‍ ലോകം.

ഇന്നലെ വൈകിട്ട് നാലരയോടെ തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലാണു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍വര്‍ത്ത് എര്‍ത്ത് മൂവേഴ്‌സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.

കപിലിന്റെ ധീരതയെ അഭിനന്ദിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ്

അപ്പോള്‍ സമയം 4 മണിയോടെ അടുത്തിരുന്നു, എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ടണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്‍ത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി..

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു.

വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന്‍ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കി കപിലിനോട് നന്ദി അറിയിച്ചു.

ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുന്‍പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു. ദൈവം അയച്ച ഒരു ദൂതന്‍ അവിടെ ഇല്ലായിരുന്നുഎങ്കില്‍.

ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍. തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളി എടുത്ത റോസാപ്പൂക്കള്‍ സ്‌നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം. ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.