മത്സരത്തിനിടെ കാര്‍ത്തികിനും ഫഖര്‍ സമാനുമെതിരെ കമന്ററി ബോക്‌സില്‍ ഇരുന്ന്‌ ആഞ്ഞടിച്ച് ഗവാസ്‌കര്‍

single-img
22 September 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്, പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ഏഷ്യാകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോഴായിരുന്നു കമന്ററി ബോക്‌സില്‍ ഗാവസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്.

ദേശീയ ടീം ജഴ്‌സിയില്‍ മുഴുവന്‍ പേരിനു പകരം ചുരുക്കപ്പേരായ ‘ഡികെ’ എന്നെഴുതുന്നതിനാണ് ദിനേഷ് കാര്‍ത്തിക്കിനെതിരെ തിരിയാന്‍ ഗാവസ്‌കറെ പ്രേരിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തിനിടെ തൊപ്പി പിന്നിലേക്ക് തിരിച്ചിട്ട് ബോള്‍ ചെയ്തതിനാണ് ഫഖര്‍ സമാനെ ഗാവസ്‌കര്‍ ഉന്നമിട്ടത്.

ദേശീയ ടീം ജഴ്‌സിയില്‍ മുഴുവന്‍ പേരും എഴുതുന്നതാണ് ഉചിതമെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും, ചുരുക്കപ്പേര് ജഴ്‌സിയില്‍ എഴുതുന്നത് അലോസരമുണ്ടാക്കുന്ന നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഡികെ എന്നത് കാര്‍ത്തിക്കിന്റെ ചുരുക്കപ്പേരായിരിക്കാം. എങ്കിലും, ദേശീയ ടീം ജഴ്‌സിയില്‍ അദ്ദേഹത്തിന്റെ നമ്പരുണ്ട്. മുഴുവന്‍ പേരു വായിച്ചുതന്നെ ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിയുന്നതാണ് എപ്പോഴും ഉചിതം. പേരിനൊപ്പം വേണമെങ്കില്‍ അദ്ദേഹത്തിന് ഇനീഷ്യല്‍സ് ഉപയോഗിക്കാം’ ഗാവസ്‌കര്‍ പറഞ്ഞു.

മല്‍സരത്തിനിടെ ബോള്‍ ചെയ്യാനെത്തിയ പാക്ക് യുവതാരം ഫഖര്‍ സമാന്‍ തൊപ്പി തിരിച്ചിട്ട് ബോള്‍ ചെയ്തതിനെയും ഗാവസ്‌കര്‍ വിമര്‍ശിച്ചു. ദേശീയ ടീം തൊപ്പിയെ അപമാനിക്കുന്നതാണ് സമാന്റെ പ്രവര്‍ത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇന്നിങ്‌സിലെ 18ാം ഓവറിലാണ് സമാന്‍ തൊപ്പി തിരിച്ചിട്ട് ബോള്‍ ചെയ്തത്.

അതെസമയം ഗാവസ്‌കര്‍ വിമര്‍ശനമുന്നയിച്ചതിനു ശേഷം അടുത്ത ഓവറില്‍ തൊപ്പി അമ്പയറിന്റെ കൈകളിലേല്‍പ്പിച്ചാണ് സമാന്‍ ബോള്‍ ചെയ്തത്.