ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി.
കസ്റ്റഡിയില്‍ നല്‍കുന്നതിനെ ബിഷപ് ശക്തമായി എതിര്‍ത്തിരുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയില്‍ ആരോപിച്ചിരുന്നു. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികില്‍സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതിനിടെ ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതികളെല്ലാം അതാത് ജില്ലാ പൊലീസ് മേധവികള്‍ക്കും ജലന്ധറില്‍ നിന്ന് ലഭിച്ച പരാതി പഞ്ചാബ് പൊലീസിനും അന്വേഷണസംഘം കൈമാറിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പരാതി നല്‍കിയവരില്‍ ചിലര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കാനും കേസുമായി മുന്നോട്ടുപോകാനും തയ്യാറായിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളുവുകള്‍ ശേഖരിക്കാനും പുതിയ പരാക്കാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പരാതികള്‍ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് പൊലീസിന്റെ നിലപാട്.
അതുകൊണ്ട് തന്നെ എത്രപേര്‍ പരാതി നല്‍കിയെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും അതിശക്തമായ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനവും ഇടപെടലും ഒഴിവാക്കാനാണ് പൊലീസ് പഴുതടച്ച രീതിയില്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.