മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയില്‍ ചേരുന്നു

single-img
22 September 2018

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ച ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ അസീമാനന്ദയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ച എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്നു രവീന്ദര്‍ റെഡ്ഡി. വിധി പ്രസ്താവിച്ചതിന് പിന്നാലെ അദ്ദേഹം രാജിവെച്ചതും വിവാദമായിരുന്നു.

തെലുങ്കാനയിലെ ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കാനയില്‍ നിമയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖരെ അണിനിരത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ബി.ജെ.പിയൊരു ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണെന്നും കുടുംബ ഭരണം അവിടെയില്ലെന്നും റെഡ്ഡി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാദം ഭയന്ന് റെഡ്ഡിയുടെ ആഗ്രഹത്തോട് ബി.ജെ.പി പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം റെഡ്ഡിയെ സ്വാഗതം ചെയ്തുള്ള ബാനറുകള്‍ തെലുങ്കാനയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മക്ക മസ്‍‍ജിദ് സ്ഫോടനക്കേസിൽ തെളിവുകളുടെ അഭാവത്തിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു.

മണിക്കൂറുകൾക്കു ശേഷം വിധി പ്രഖ്യാപിച്ച ജഡ്ജി രാജിവയ്ക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണു ജഡ്ജി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതേസമയം റെഡ്ഡിയുടെ പുതിയ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.