500 ഇരകള്‍: ധോണി പുതിയ റെക്കോര്‍ഡിട്ടു

single-img
21 September 2018

ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണി പുതിയ റെക്കോര്‍ഡിട്ടു. ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍നിന്നു മാത്രമായി ധോണി പുറത്താക്കിയത് 500 താരങ്ങളെ. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ ഷതാബ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ധോണി ഈ നേട്ടത്തിലെത്തിയത്.

ഇതുവരെ ഏകദിനത്തില്‍ 413 പേരെയും ട്വന്റി20യില്‍ 87 പേരെയുമാണ് ധോണി പുറത്താക്കിയിട്ടുള്ളത്. 323 ഏകദിനങ്ങളില്‍നിന്ന് 304 ക്യാച്ചും 109 സ്റ്റംപിങ്ങും ഉള്‍പ്പെടെയാണ് ധോണി 413 പേരെ പുറത്താക്കിയത്. 93 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 54 ക്യാച്ചും 33 സ്റ്റംപിങ്ങും ഉള്‍പ്പെടെ 87 പേരെയും പുറത്താക്കി. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ മാത്രം ഒരു സ്റ്റംപിങ്ങിനു പുറമെ രണ്ട് ക്യാച്ചുകളും ധോണി സ്വന്തമാക്കി.

ടെസ്റ്റില്‍നിന്ന് വിരമിച്ച ധോണി 90 മല്‍സരങ്ങളില്‍നിന്ന് 256 ക്യാച്ചും 38 സ്റ്റംപിങ്ങും ഉള്‍പ്പെടെ 294 പേരെയാണ് പുറത്താക്കിയത്. അതേസമയം, മൂന്നു ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറും ധോണിയാണ്. ടെസ്റ്റ്, ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 794 പേരെയാണ് ധോണി പുറത്താക്കിയത്. 506 മല്‍സരങ്ങളില്‍നിന്ന് 614 ക്യാച്ചും 180 സ്റ്റംപിങ്ങും ഉള്‍പ്പെടെയാണിത്.

467 മല്‍സരങ്ങളില്‍നിന്ന് 952 ക്യാച്ചും 46 സ്റ്റംപിങ്ങും ഉള്‍പ്പെടെ 998 പേരെ പുറത്താക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറാണ് ഒന്നാമത്. 396 മല്‍സരങ്ങളില്‍നിന്ന് 813 ക്യാച്ചും 92 സ്റ്റംപിങ്ങും ഉള്‍പ്പെടെ 905 പേരെ പുറത്താക്കിയ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റാണ് രണ്ടാമത്.

അതേസമയം, സ്റ്റംപിങ്ങിന്റെ കാര്യത്തില്‍ മറ്റു വിക്കറ്റ കീപ്പര്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ധോണി. ഇതുവരെ 180 സ്റ്റംപിങ്ങുകള്‍ നടത്തിയ ധോണിക്കു പിന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ്. 139 സ്റ്റംപിങ്ങുകള്‍. ഇവര്‍ക്കു പുറമെ 100 സ്റ്റംപിങ് പിന്നിട്ട ഒരേയൊരു താരം ശ്രീലങ്കയുടെ തന്നെ രമേഷ് കലുവിതരണയാണ്. 101 സ്റ്റംപിങ്ങുകള്‍. ഇക്കാര്യത്തില്‍ ധോണി ബഹുദൂരം മുന്നിലാണെന്ന് അര്‍ഥം.