വാഹനങ്ങളില്‍ രൂപമാറ്റം നടത്തിയവര്‍ കുടുങ്ങും

single-img
18 September 2018

വാഹനങ്ങളില്‍ രൂപമാറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പു നല്‍കിയത്. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും, ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടു കഴിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് വ്യക്തമാക്കുന്നു. ഔദ്യോഗിക ഫേസ്ബുക്കിലൂടെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയ ശേഷം നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ, ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

സൗന്ദര്യം കൂട്ടാനെന്ന പേരില്‍ അവശ്യ വാഹന ഭാഗങ്ങള്‍ ഒഴിവാക്കാനാവില്ല. റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളൊന്നും പാടില്ല. ബൈക്കുകളില്‍ പിന്‍സീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ് എന്നിവ ഒഴിവാക്കാന്‍ അനുവദിക്കില്ല. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാല്‍ ആദ്യതവണ 1000 രൂപയും തുടര്‍ന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.

വാഹനത്തില്‍ വരുത്താവുന്ന മോഡിഫിക്കേഷനുകള്‍

നിറം

റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53–ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഓ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറമാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍.

ഫോഗ് ലാമ്പുകള്‍

രാത്രി സഞ്ചരിക്കണമെങ്കില്‍ ഫോഗ് ലാമ്പുകള്‍ വേണം എന്ന അവസ്ഥയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ അവ പകല്‍ സമയത്ത് പ്രകാശിപ്പിക്കാന്‍ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹൈല്‍ലൈറ്റിന് മുകളില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കാനും സാധിക്കില്ല. ഗ്ലെയ്ര്‍ അടിക്കാത്ത ഹെഡ്‌ലൈറ്റുകള്‍ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ പിടിപ്പിക്കുന്നത് അനുവദിനീയമല്ല.