സാരിഡോൺ അടക്കം നിരോധിച്ച മൂന്ന് മരുന്നുകൾ വിൽക്കാൻ സുപ്രീംകോടതിയുടെ അനുമതി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച നിരോധിച്ച 328 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളിൽ മൂന്നെണ്ണം വിൽക്കാൻ സുപ്രീംകോടതിയുടെ അനുമതി. വേദനാസംഹാരിയായ സാരിഡോൺ അടക്കമുള്ള മൂന്നു മരുന്നുകളാണ് വിൽക്കാൻ കോടതി അനുമതി നൽകിയത്.
മരുന്നു നിർമാതാക്കളുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 1988നു മുമ്പ് നിർമാണം തുടങ്ങിയ മരുന്നുകൾ നിരോധിച്ചതിനെതിരെ നൽകിയ ഹർജികളിൽ കോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. സാധാരണക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന സാരിഡോൺ കൂടാതെ പ്രമേഹ രോഗത്തിനുപയോഗിക്കുന്ന ഗ്ലുകോനോം പി.ജി, ആൻറിബയോട്ടിക്കായ ലുപിഡിക്ലോക്സ്, ആൻറിബയോട്ടിക് ക്രീം ടാക്സിം എ.ഇസഡ് എന്നീ മരുന്നുകൾ നിരോധിച്ച 328 മരുന്നുകളിൽ പെടുന്നവയാണ്.
ഇൗ മരുന്നുകൾ കഴിക്കുന്നതുകൊണ്ട് രോഗികൾക്ക് പ്രത്യേകിച്ച് ഗുണമില്ലെന്ന് ചൂണ്ടിക്കാട്ടിയണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മരുന്നുകൾ നിരോധിച്ചത്. ഡ്രഗ് ആൻറ് ടെക്നിക്കൽ അഡ്വൈസറി ബോർഡും കേന്ദ്ര സർക്കാറിന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനം പൊതുജന താത്പര്യർഥമാണെന്നും ഡി.ടി.എ.ബി പറഞ്ഞിരുന്നു. സാരിഡോണിനൊപ്പം വിൽക്കാൻ അനുവാദം നൽകിയ മറ്റു മരുന്നുകൾ ഏതെന്ന് വ്യക്തമല്ല.