ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി
ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്‍ കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. സ്പെഷല്‍ ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റീസ് രോഹിത്ത് നരിമാന് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്പെഷ്യല്‍ ഓഫിസര്‍ക്കു കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതാണു ഹൈക്കോടതി തടഞ്ഞത്. ഈ വിധിക്കെതിരെയാണു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സ്പെഷൽ ഓഫിസറെ നിയമിച്ചു ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിധിച്ച ഹൈക്കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണാണെന്നു വിധിക്കാത്ത സാഹചര്യത്തിൽ അപ്പീലിനു പ്രസക്തിയുണ്ടെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. ഭൂമി തട്ടിപ്പു നടന്നതായി കണ്ടെത്താനുള്ള സിവിൽ കോടതികളുടെ അധികാരം സ്പെഷൽ ഓഫിസർക്കില്ലെന്നേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ. തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കോടതി വഴിയാണു നടപടി സ്വീകരിക്കേണ്ടതെന്നു വിധിയിൽ പറയുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിനു വഴികളടയുകയാണ്. ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തടസ്സമുണ്ട്. രേഖകൾ ഉണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിൽ അതിനെതിരായ തെളിവുകൾ നിരത്തി കേസ് വിജയിച്ചാലും അപ്പീലുകളിൽ കുരുങ്ങി നടപടികൾ നീളും. കയ്യേറ്റം തടയൽ നിയമം വന്നാൽ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കൽ വേഗത്തിലാക്കാനാകുമെന്നാണു ഇനി സർക്കാരിന്റെ പ്രതീക്ഷ.