ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്: അട്ടിമറി ഭയന്ന് ബി.ജെ.പി
ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാർ ഗവണറെ കാണാൻ രാജ് ഭവനിൽ എത്തി. സംസ്ഥാനം ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവണറോട് ആവശ്യപ്പെടുമെന്നാണ് സൂചന.
അതേസമയം ഗോവയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന് വിട്ടു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്. ദേശീയ നിരീക്ഷകര്‍ സംസ്ഥാനത്ത് ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അമിത് ഷായെ അറിയിക്കും.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതലകള്‍ മറ്റൊരു മന്ത്രിക്ക് കൈമാറുന്നതിനെ സ്വതന്ത്ര നിയമസഭാംഗവും മന്ത്രിയുമായ ഗോവിന്ദ് ഗൗഡെ എതിര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ചോദ്യം ഉയരുന്നില്ലെന്നും ഗൗഡെ വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗിരിഷ് ചോദന്‍കര്‍ പറഞ്ഞു.
40 അംഗ സഭയില്‍ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും എംജിപിക്കും മൂന്ന് അംഗങ്ങള്‍ വീതവും. മൂന്നു സ്വതന്ത്രരും സര്‍ക്കാരിനൊപ്പമാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 16 അംഗങ്ങളുണ്ട്. എന്‍സിപിയുടെ ഏക എംഎല്‍എയും പ്രതിപക്ഷത്തിനൊപ്പമാണ്.