നമ്പി നാരായണന് നഷ്ടപരിഹാരം ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണം; സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്ന് കോടിയേരി

single-img
15 September 2018

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. നമ്പി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമായ ഒരു വിധിയായിരുന്നു ഇത്.

നമ്പി നാരായണനെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്കും കോടതി രൂപം നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്പി നാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി ഇന്നലെ പറഞ്ഞു.