ഇരട്ട കണ്‍മണികള്‍ പിറന്നു; അച്ഛന്‍ വിടപറഞ്ഞ് ഒരുവര്‍ഷത്തിനുശേഷം

single-img
14 September 2018

തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനായിരുന്ന കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ പിറന്നത് ഇരട്ടപ്പെണ്‍കുട്ടികള്‍. വാഹനാപകടത്തില്‍ അച്ഛന്‍ വിടപറഞ്ഞ് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുന്ന ദിവസമാണ് അവര്‍ പുതുലോകത്തേക്ക് പിറന്നുവീണത്.

കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ പ്രസവമുറിയില്‍ വ്യാഴാഴ്ച പകല്‍ 11.50നായിരുന്നു അവരുടെ പിറവി. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം. നവജാതശിശുക്കള്‍ക്കുള്ള ഐസിയുവിലാണ് കുട്ടികള്‍. അമ്മയും സുഖമായിരിക്കുന്നു.

2006 ഏപ്രില്‍ 22നാണ് പേരാവൂരിലെ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പെരുമ്പടവിനുസമീപം ഏളയാട്ടെ കുഞ്ഞിരാമന്‍ ഓമന ദമ്പതിമാരുടെ മകന്‍ സുധാകരനും വിവാഹിതരായത്. കല്യാണസമയത്ത് ‘മാതൃഭൂമി’ കാസര്‍കോട് ബ്യൂറോയില്‍ ലേഖകനായിരുന്നു സുധാകരന്‍.

കഥാകൃത്തുകൂടിയായ സുധാകരന്‍ പിന്നീടാണ് അധ്യാപകനായത്. നാലുവര്‍ഷം മുന്‍പാണു ഇവര്‍ കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേല്‍നോട്ടത്തിലായിരുന്നു ഷില്‍നയ്ക്ക് ഗര്‍ഭധാരണത്തിനുള്ള ചികിത്സ.

2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാംപിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്പോഴായിരുന്നു ലോറിയിടിച്ചു കെ.വി.സുധാകരന്റെ മരണം. ജോലിയുടെ ഭാഗമായി പരീക്ഷാപ്പേപ്പര്‍ മൂല്യനിര്‍ണയത്തിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം തേഞ്ഞിപ്പലത്തെത്തിയതായിരുന്നു.

ഇതിനിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയി. യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചു. യാത്രചെയ്ത വാഹനത്തില്‍നിന്നിറങ്ങി നാട്ടിലേക്ക് വണ്ടിപിടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ ലോണ്‍ സെക്ഷനില്‍ മാനേജരായ ഷില്‍നയുടെ ആഗ്രഹമായിരുന്നു സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നത്. ബന്ധുക്കളും ഷില്‍നയുടെ സ്വപ്നത്തിനൊപ്പം നിന്നു. ചികിത്സക്കാലത്ത് ശേഖരിച്ച ബീജമാണ് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിച്ചത്. പ്രസവത്തിനായാണ് കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.