വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ

single-img
13 September 2018

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും എല്ലാത്തിനെയും ലാഘവത്തോടെ അതിജീവിക്കാന്‍ സാധിച്ചുവെന്ന് നടി ശ്രിന്ദ. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു.

ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണു നടി മനസ്സുതുറന്നത്. ‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്.

എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നതു കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം. നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്.

അതുകൊണ്ടുതന്നെ ആ തിരിച്ചറിവോടെയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.

‘അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകനു ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിനു ശേഷമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവന് ആര്‍ട്ടിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ചിത്രകാരന്‍. കേട്ടപ്പോള്‍ത്തന്നെ ഒരുപാടു സന്തോഷം തോന്നി.’–ശ്രിന്ദ പറഞ്ഞു.