‘മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല; ഞാന്‍ പോകുന്നു’; കുറിപ്പെഴുതിവെച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

single-img
13 September 2018

ഗുവാഹത്തി ഐ.ഐ.ടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയാണ് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ക്കനുസരിച്ച് എനിക്ക് ഉയരാന്‍ സാധിക്കില്ല. ഞാന്‍ പോകുന്നു’. മരിക്കും മുമ്പ് അവസാനമായി അവള്‍ കുറിച്ച് വച്ചതിങ്ങനെയായിരുന്നുവെന്ന് ഗുവാഹത്തി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജിബ് സൈക്കി പറഞ്ഞു.

കര്‍ണാടക ശിമോഗയ്ക്കടുത്തെ ഹോസാന്‍ഗാര സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത നാഗശ്രീ. ഇവര്‍ താമസിക്കുന്ന റൂമിലെത്തിയ നാഗശ്രീയുടെ സുഹൃത്ത് റൂം അടച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ സെക്യൂരിറ്റിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് റൂം തുറന്നപ്പോഴാണ് നാഗശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.