അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, സാരിഡോണ്‍, പള്‍മോസെഫ് എന്നിവയുള്‍പ്പെടെ 327 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

single-img
13 September 2018

നീണ്ട നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകളുടെ ഉത്പാദനത്തിനും വിതരണത്തിനും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങള്‍ പ്രത്യേക അളവില്‍ ചേര്‍ത്തു തയാറാക്കുന്ന ഔഷധമാണു ഫിക്‌സഡ് ഡോസ് കോംബിനേഷന്‍.

ചുമയ്ക്കുള്ള അലക്‌സ് സിറപ്പ്, അല്‍കോം സിറപ്പ്, അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, ആന്റിബയോട്ടിക്കുകളായ അസിത്രാള്‍ എ ടാബ്, ബ്ലൂമോക്‌സ് ഡിഎക്‌സ്എല്‍ ക്യാപ്‌സൂള്‍, വേദനസംഹാരി ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ്, ആന്റിബയോട്ടിക്കായ പള്‍മോസെഫ് എന്നിവ ഉള്‍പ്പെടെയുള്ള 328 മരുന്നുകളാണു ആരോഗ്യമന്ത്രാലയം നിരോധിച്ചത്.

ഇത്തരം മരുന്നു കൂട്ടുകള്‍ അശാസ്ത്രീയമായി ചേര്‍ത്ത് ഉല്‍പാദിപ്പിച്ചവയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള മൂവായിരത്തോളം ബ്രാന്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇത്തരം മരുന്നുകള്‍ക്ക് കേരളത്തില്‍ 350 കോടിയിലേറെ രൂപയുടെ വില്‍പനയാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതിക്ക് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും (ഡിടിഎബി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് 343 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകള്‍ നിരോധിച്ചത്. എന്നാല്‍ ചില കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ 15 മരുന്നുകളെ പട്ടികയില്‍ നിന്നൊഴിവാക്കിയിരുന്നു.