ഫ്രാങ്കോ മുളയ്ക്കലിനൊപ്പം നില്‍ക്കുന്നവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവര്‍: മഞ്ജു വാര്യര്‍

single-img
13 September 2018

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണ് തുറക്കണമെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയെടുക്കണമെന്നും നടി മഞ്ജു വാര്യര്‍. നടപടികള്‍ വൈകുന്തോറും വിശ്വാസ സമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുകയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും ബിഷപ്പിനൊപ്പം നില്‍ക്കുന്നുവെങ്കില്‍ അവര്‍ മുപ്പത് വെള്ളിക്കാശിന് വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവരാണെന്നും മഞ്ജു ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം.

പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്ബര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ
തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ,നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)