‘വിദ്യാഭ്യാസം കച്ചവടമായി മാറി’; രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി

single-img
12 September 2018

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

വിദ്യാഭ്യാസം കച്ചവടമായി മാറി. ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറാണെങ്കിലും ഇത് പാവപ്പെട്ടവര്‍ക്ക് അപ്രാഭ്യമാണെന്നും സുപ്രിം കോടതി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ചില കരിങ്കാലികള്‍ ഉണ്ട്. ഇത് ആരാണെന്ന് അറിയാം. എന്നാല്‍ പരസ്യമായി പറയുന്നില്ല.

അവരെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ആ വ്യവസ്ഥ ശരിയാകൂ. ചില ഘട്ടത്തില്‍ കോടതി പോലും നിസ്സഹായരായി നോക്കി നില്‍ക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും കോടതി പറഞ്ഞു. അതേസമയം അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിദ്യാര്‍ത്ഥി പ്രവേശനം അനുവദിക്കണമോ എന്ന കാര്യത്തില്‍ അന്ന് തീരുമാനം ഉണ്ടാകും.