അമേരിക്കയുമായി വ്യാപാരകരാറിനു താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രതിനിധി കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചു: വെളിപ്പെടുത്തലുമായി ഡോണള്‍ഡ് ട്രംപ്

single-img
11 September 2018

അമേരിക്കയുമായി വ്യാപാരകരാറിനു താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രതിനിധി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗത്ത് ഡെക്കോഡയില്‍ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ ആരാണു വിളിച്ചു സംസാരിച്ചതെന്നു ട്രംപ് വെളിപ്പെടുത്തിയില്ല.

‘മുന്‍പുള്ള സര്‍ക്കാരുകളുമായി വ്യപാരകരാറിന് അവര്‍ താല്‍പര്യം കാട്ടിയിരുന്നില്ല. അപ്പോഴത്തെ വ്യാപാരസാഹചര്യങ്ങളില്‍ അവര്‍ സന്തുഷ്ടരായിരുന്നു. വിദേശ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കു വരുമ്പോള്‍, അത് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആയിരുന്നാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നാലും അവരെല്ലാമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്.

ചില വിദേശരാജ്യങ്ങള്‍ പതിറ്റാണ്ടുകളായി യുഎസിനെ മുതലെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എനിക്ക് അവരോട് സൗഹൃദമാണ്. അവര്‍ എന്നെ ബഹുമാനിക്കുകയും ഞാന്‍ അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. അവര്‍ നമ്മുടെ രാജ്യത്തെ വീണ്ടും ബഹുമാനിച്ചു തുടങ്ങിയിരിക്കുന്നു.’ ട്രംപ് പറഞ്ഞു.

‘ഞാന്‍ ഭരണത്തിലേറുമ്പോള്‍ ജിഡിപി പരിതാപകരമായ നിലയിലായിരുന്നു. ഇപ്പോള്‍ മികച്ച വളര്‍ച്ചയാണു രേഖപ്പെടുത്തുന്നത്. ഒരു പരിധിവരെ അദ്ഭുതമാണ് ഈ വളര്‍ച്ച. എന്നാല്‍ യഥാര്‍ഥ അദ്ഭുതം കണ്ടുതുടങ്ങിയിട്ടില്ല, കാണാനിരിക്കുന്നതേയുള്ളു. ഇന്ത്യയ്ക്കും ചൈനയ്ക്കും മികച്ച വളര്‍ച്ച കൈവരിക്കാമെങ്കില്‍ എന്തുകൊണ്ടു യുഎസിനും അങ്ങനായിക്കൂടാ? മറ്റേതു രാജ്യത്തെക്കാളും കൂടുതല്‍ കരുത്ത് യുഎസിനുണ്ട്’ ട്രംപ് പറഞ്ഞു.