സൗദിയില്‍ 12 തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണത്തിന് തുടക്കമായി: ജോലി നഷ്ടമാവുന്നവരില്‍ അധികവും മലയാളി പ്രവാസികള്‍

single-img
11 September 2018

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണീച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം.

ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇതോടെ സൗദിയില്‍ ജോലി നഷ്ടമാവും. നിയമം ലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.

സ്വദേശിവത്കരണ പദ്ധതി വിജയിപ്പിക്കേണ്ടതിനാല്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ ഇതിനകം പ്രവാസം മതിയാക്കി നാട്ടിലെത്തി. പലരും താമസരേഖയുടെ കാലാവധി തീര്‍ന്നാലുടന്‍ നാട്ടിലെത്താനുള്ള ഒരുക്കത്തിലുമാണ്.

നവംബര്‍, ജനുവരി മാസങ്ങളോടെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പനയും സേവനവും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് വഴിമാറും.

സൗദി വ്യാപാര മേഖലയില്‍ ജോലിചെയ്യുന്നത് 64 ശതമാനം വിദേശികളാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്. 2018 ആദ്യപാദത്തിലെ കണക്ക് പ്രകാരം 12.28 ലക്ഷം വിദേശികള്‍ വ്യാപാര മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

അതേസമയം, ഈ മേഖലയിലെ സ്വദേശികള്‍ 4,32,577 ആണ്. രാജ്യത്ത് ചില്ലറ വ്യാപാര മേഖലയില്‍ 3,40,210 സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയില്‍ 36,379 സ്ഥാപനങ്ങളുമാണുള്ളത്. വാഹന മേഖലയില്‍ 95,298 സ്ഥാപനങ്ങളുണ്ട്. 2,41,076 പേരാണ് മൊത്തവ്യാപാര മേഖലയില്‍ ജോലിചെയ്യുന്നത്. വാഹന വിപണി, റിപ്പയറിങ് മേഖലയില്‍ 3,80,917ഉം ചില്ലറ വ്യാപാര മേഖലയില്‍ 10.39 ലക്ഷം പേരുമുണ്ട്.