രൂപയുടെ മൂല്യത്തകര്‍ച്ച; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍: പ്രവാസികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി തുടങ്ങിയേക്കും

single-img
11 September 2018

രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ അടിയന്തര ഇടപടല്‍ വേണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം ഇടിയാതെ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഡോളറുമായുള്ള രൂപയുടെ വിനിമയ തോതില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തുടരുന്നത്. ഈ വര്‍ഷം 11%ത്തോളം മൂല്യം ഇടിഞ്ഞു. 72 രൂപയിലധികം നല്‍കണം ഒരു ഡോളറിനിപ്പോള്‍. ഈ നില തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ അസംസ്‌കൃത എണ്ണക്ക് അധിക വില നില്‍കേണ്ടി വരുന്നതിന് പുറമെ, ഇന്ത്യയെടുത്ത വിദേശ വായ്പകളില്‍ 68500 കോടിയുടെ അധിക ബാധ്യത വരുമെന്നും കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രൂപയുടെ മുല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ ശക്തവും അടിയന്തരവുമായ ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.

രൂപയുടെ തകര്‍ച്ച ആനുകൂല്യം മുതലാക്കി പ്രവാസികള്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നതും തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനും കേന്ദ്രം ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.