ഒരു വാര്‍ത്ത ചാനല്‍ എന്നെ ‘മാഡം’ ആക്കി; കേസില്‍ തന്റെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ്

single-img
11 September 2018

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ചാനല്‍ എന്നെ ‘മാഡം’ ആക്കി മാറ്റി.

അന്ന് ഞാന്‍ പ്രിയന്‍ സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു. ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോള്‍ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന പേടി ഓര്‍ത്തുനോക്കൂ.

ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കൊടുക്കുമ്പോള്‍ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്. സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറൊള്ളൂ.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാര്‍ത്തയെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ മാധ്യമപ്രവര്‍ത്തകരും വിളിച്ചു. എന്നാല്‍ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു.

ആളുകളും അത് അത്ര ചര്‍ച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ മറ്റുകാര്യങ്ങളുമായി ഞാന്‍ മുന്നോട്ടു പോകും.’ നമിത പറഞ്ഞു.