തെരുവിലെ സമരത്തിനു കീഴടങ്ങില്ലെന്ന് മോദി സര്‍ക്കാര്‍: എത്ര പ്രതിഷേധിച്ചാലും ഇന്ധന വില കുറക്കില്ല: വില കുറച്ചാല്‍ വികസനത്തിന് തിരിച്ചടിയാകുമെന്ന് ന്യായീകരണം

single-img
11 September 2018

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. തുടര്‍ച്ചയായ 43ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുകന്നത്.

ഇന്ധനവില വര്‍ധനവിന്റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് നടത്തിയിരുന്നു. ബന്ദിന് വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശം.

പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്‌സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടു രൂപ കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാന്‍ ആലോചിക്കുന്നു. എന്നാല്‍ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അധിക നികുതി പിന്‍വലിച്ചാല്‍ തന്നെ 15 രൂപ പെട്രോളിനും ഡീസലിനും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.