ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം; ആധാര്‍ സ്വകാര്യത പൊള്ളയെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

single-img
11 September 2018

ആധാര്‍ ഏറ്റവും സുരക്ഷിതമായ സംവിധാനമാണെന്നും ആധാര്‍ നമ്പറുകള്‍ കിട്ടിയാല്‍ പോലും ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നുമാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഎ) യുടെ അവകാശവാദം.

എന്നാല്‍, ഇതെല്ലാം വെറും പൊള്ളവാദങ്ങള്‍ മാത്രമെന്നാണ് ഹഫിങ്ടണ്‍പോസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ് നടത്തിയ മൂന്നു മാസക്കാലത്തെ അന്വേഷണത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വെറും 2500 രൂപ മുടക്കി സോഫ്റ്റ്‌വെയര്‍ പാച്ച് വാങ്ങിയാല്‍ ആധാര്‍ സോഫ്റ്റുവെയറിലേയ്ക്ക് നുഴഞ്ഞുകയറി ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ കഴിയും.

ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് ആധാര്‍ സോഫ്റ്റുവെയറുകള്‍ സുരക്ഷിതമല്ലെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ആധാറിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

യൂട്യൂബില്‍ ഉള്‍പ്പെടെ ആധാര്‍ സോഫ്റ്റുവെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിന്റെ സ്റ്റെപ്പ് ബൈ സ്‌റ്റൈപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളുണ്ട്. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു. അതേസമയം, യുഐഡിഐഎ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത് ആധാര്‍ വിവരങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ്.