മണിചെയിൻ മാതൃകയിൽ വൻ തട്ടിപ്പ്;നിക്ഷേപകരും നിയമക്കുരുക്കിലാകും:അന്വേഷണ പരമ്പര ആരംഭിക്കുന്നു

single-img
10 September 2018

തിരുവനന്തപുരം: മണിചെയിൻ മാതൃകയിൽ വീണ്ടും കേരളത്തില്‍ വ്യാപക തട്ടിപ്പിന് കളമൊരുങ്ങുന്നു. വിവിധ കമ്പനികളുടെ പേരില്‍ ഏകദേശം ആയിരത്തോളം കോടി രൂപ ഇത് വരെ സമാഹരിച്ചിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. നിക്ഷേപിക്കുന്ന തുകയ്ക്ക് ദിവസേന ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ വരുമാനം ലഭിക്കും എന്ന അവകാശവാദത്തോടെയാണു തട്ടിപ്പ് സംഘം രംഗത്തിറങ്ങിയിട്ടുള്ളത്. പക്ഷെ അതിനു വേണ്ടി നമ്മൾ ഒന്നും ചെയ്യണ്ട; പകരം ഇവർക്കു പണം മാത്രം നൽകിയാൽ മതി. നമുക്ക് വേണ്ടി ഇവർ അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപിച്ചു ലാഭം ഉണ്ടാക്കി നമ്മുടെ വീട്ടിൽ എത്തിക്കും എന്നാണു ഇവരുടെ അവകാശവാദം.

പണ്ട് തടി കുറയാനും പ്രമേഹം ഇല്ലാതാക്കാനും മലേഷ്യന്‍ ജട്ടിയും ബനിയനും നാട്ടുകാരെ അടിച്ചേല്‍പ്പിച്ചു പണംതട്ടിയ സംഘത്തില്‍പെട്ടവരാണ് ഇപ്പോൾ ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഇന്റര്‍നെറ്റിലൂടെ നടക്കുന്ന സാമ്പത്തിക ഇടപാടിന് ഉപയോഗിക്കുന്ന സാങ്കല്‍പ്പികമായ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ് കോയിൻ. ലോഹ നാണയമോ കടലാസ് നാണയമോ ഇതിനില്ല. പണമായി എടുത്തു കാട്ടാന്‍ ഒന്നുമുണ്ടാകില്ല. പക്ഷേ, ഇതുവഴി ഇടപാടുകള്‍ നടത്തി പ്രത്യേക പാസ്‌വേഡും യൂസര്‍നെയിമും ഉപയോഗിച്ച് കൈമാറാൻ കഴിയും. ഭരണകൂടങ്ങളുടെയോ ബാങ്കുകളുടേയോ നിയന്ത്രണങ്ങളും ബിറ്റ് കോയിന് ബാധകമല്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ പ്രവര്‍ത്തനം എന്നിവയ്ക്ക് ബിറ്റ് കോയിന്‍ ആണ് ഉപയോഗിക്കുന്നത്.മലബാർ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് പ്രധാനമായും നടക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. പണം നഷ്ടപ്പെട്ടാൽ നിയമത്തിന്റെ യാതൊരു പരിരക്ഷയും നിക്ഷേപർക്ക് ലഭിക്കില്ല.

നിയമത്തിലെ ഈ പഴുത് മുതലെടുത്താണ് ഇവർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വര്ഷം പാലായിൽ ഇത്തരത്തിൽ തട്ടിപ്പു നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലരിൽ നിന്നുമായി അഞ്ചു കോടിയിലധികം രൂപയാണ് ഇയ്യാൾ തട്ടിയെടുത്തത്. കൂത്താട്ടുകുളം സ്വദേശി 18 ശതമാനം പലിശയ്ക്ക് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത 10 ലക്ഷം രൂപയും ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സർക്കാരിന്റെ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മേഖലയാണ് ക്രിപ്റ്റോ കറൻസി മാർക്കറ്റ്. ആഗോള തലത്തിൽ തന്നെ പ്രവർത്തിക്കുന്ന ചില തട്ടിപ്പുകാർ മാത്രമാണ് ഇതിന്റെ വിനിമയം നടത്തുന്നത്. ലോകരാജ്യങ്ങൾ ഒന്നൊന്നായി ഇതിനു നിരോധനം ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നിലവിൽ ബിറ്റ് കോയിനിൽ പണം നിക്ഷേപിക്കുന്നത് കുറ്റകരമാണ്.

വെബ്‌സൈറ്റുകൾ മാത്രമാണ് നിലവിൽ നിക്ഷേപകനും കമ്പനിക്കും ഇടയിലെ ഒരേ ഒരു കണ്ണി. ഈ വെബ്‌സൈറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതാകട്ടെ പ്രത്യേകിച്ച് നിയമം ഒന്നും ഇല്ലാത്ത പെസഫിക് സമുദ്രത്തിലെ ചെറിയ ദീപു രാഷ്ട്രങ്ങളിൽ ആണ്. ഇവിടെ തന്നെയാകും ഇവരുടെ ബാങ്ക് അക്കൌണ്ടുകള്‍. ഇതുമൂലം പണം നഷ്ടപ്പെട്ടാൽ നിക്ഷേപകർക്ക് ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കാറുമില്ല.