സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ ജപ്പാന്‍കാരി നവോമി ഒസാകയ്ക്ക്: മത്സരത്തിനിടെ നാടകീയരംഗങ്ങള്‍ (വീഡിയോ)

single-img
9 September 2018

യുഎസ് ഓപ്പണില്‍ മുന്‍നിര താരം സെറീന വില്യംസിനെ നാടകീയമായി പരാജയപ്പെടുത്തി നവോമി ഒസാകയ്ക്കു വിജയം. 6–2, 6–4 സ്‌കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന ആദ്യ ജപ്പാന്‍കാരിയായി ഒസാക മാറി.

ആദ്യമായി ഫൈനല്‍ കളിക്കുന്ന ജപ്പാനീസ് താരം എന്ന നേട്ടവുമായാണ് നവോമി ഒസാകയെത്തിയത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ അമേരിക്കയുടെ മാഡിസണ്‍ കീസിനെയാണ് ഒസാക സെമിയില്‍ വീഴ്ത്തിയത് (6–2,6–4). നേരിട്ട 13 ബ്രേക്ക് പോയിന്റുകളും അതിജീവിച്ചാണ് ഒസാക ഫൈനലിലെത്തിയത്.

വിവാദങ്ങള്‍ക്കൊടുവിലാണ് ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്. ആര്‍തെര്‍ ആഷെ സ്റ്റേഡിയം പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധമുള്ള സംഭവങ്ങള്‍ക്കാണ് സാക്ഷിയായത്.

അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം. കൂവലോടെയാണ് അമ്പയറുടെ നടപടി ആര്‍തര്‍ ആഷെയിലെ 24,000ത്തോളം വരുന്ന കാണികള്‍ ഏറ്റെടുത്തത്.

 

മത്സരത്തിനു ശേഷം അമ്പയറ്ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.